Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
ബംഗളൂരു: കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്.
രാജീവ് ഹാസനിലെ സ്വകാര്യ സ്കൂളിൽ മുഖ്യാധ്യാപകനായി ജോലിചെയ്തുവരികയാണ്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: എരഞ്ഞിപ്പറമ്പിൽ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ഇതോടെ, വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി.
പുലര്‍ച്ചെ 12.55ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയത്. വീടുകൾക്കു മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു.
30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതായിരുന്നു. ടാങ്കിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്.